
കൊച്ചി:സർക്കാർ പ്ലീഡർമാരുടെയും സെൻട്രൽ ഗവൺമെന്റ് കൗൺസിലർമാരുടെയും (CGC) സ്വകാര്യ വാഹനങ്ങളിൽ നിന്നും 'ഹൈക്കോടതി' എന്ന് രേഖപ്പെടുത്തിയ ബോർഡുകൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നൽകി.
ലോ ഓഫീസർമാർക്കും സെൻട്രൽ ഗവൺമെന്റ് കൗൺസിലർമാർക്കും തങ്ങളുടെ മോട്ടോർ വാഹനങ്ങളിൽ ഹൈക്കോടതിയുടെ പേര് പ്രദർശിപ്പിക്കാൻ അർഹതയില്ലെന്ന് വ്യക്തമാക്കി 2022 ഏപ്രിലിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി (WP(C) No. 23021/2018) ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
കോടതി ഉത്തരവിനെക്കുറിച്ച് അജ്ഞത നടിച്ചുകൊണ്ട് അഭിഭാഷകർ അത് ലംഘിക്കാൻ പാടില്ലെന്ന് ഹർജിയിൽ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ജനറൽ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (എൻഫോഴ്സ്മെന്റ്), ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർക്ക് നിവേദനം നൽകിയിരുന്നതായും ഹർജിക്കാരൻ വ്യക്തമാക്കുന്നു.
നിരവധി സംസ്ഥാന-കേന്ദ്ര സർക്കാർ അഭിഭാഷകർ ഇപ്പോഴും വാഹനങ്ങളിൽ ഹൈക്കോടതിയുടെ പേര് ഉപയോഗിക്കുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ, ബോർഡുകൾ നീക്കം ചെയ്യാൻ ഗവൺമെന്റ് പ്ലീഡർമാർക്കും സെൻട്രൽ ഗവൺമെന്റ് കൗൺസിലർമാർക്കും നിർദ്ദേശം നൽകണമെന്ന് അഡ്വക്കേറ്റ് ജനറലിനോടും അഡീഷണൽ സോളിസിറ്റർ ജനറലിനോടും ആവശ്യപ്പെടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
എൻ. പ്രകാശ് എന്ന വ്യക്തിയാണ് നേരിട്ട് കോടതിയെ സമീപിച്ച് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 2021 ജൂലൈ 7-ലെ ഉത്തരവിലൂടെ, വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകളിൽ നിന്ന് തങ്ങളുടെ പദവി രേഖപ്പെടുത്തിയ ബോർഡുകൾ ഒരു ആഴ്ചയ്ക്കകം നീക്കം ചെയ്യാൻ എല്ലാ ഗവൺമെന്റ് പ്ലീഡർമാർക്കും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്.










